Friday, December 13, 2013

ഒരു വടക്കന്‍ യാത്രഗാഥ ! ദില്ലി സെ ഹരിദ്വാര്‍ തക് ...

      കോളേജ് കൂട്ടുകാര്‍ ഞങ്ങള്‍ അഞ്ചു പേര്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം വടക്കോട്ട്‌  ഒരു യാത്ര പോയി . ഹരിദ്വാര്‍ -- ഋഷികേശ് -- കേദാര്‍നാഥ് -- ബദരിനാഥ് -- മസൂറി -- ഡല്‍ഹി -- ജയ്പൂര്‍ ഒക്കെ ഒന്ന് ചുറ്റി  . ഹിമാലയയാത്രാ വിവരണങ്ങള്‍ ഇഷ്ടം പോലെ നമ്മള്‍ വായിച്ചതാണ് . ഒരുപാട് വാരാന്ത്യ പതിപ്പുകളിലും ഹിമാലയന്‍ യാത്രാ ആര്‍ട്ടിക്കിള്‍സ്  കാണും . ബ്ലോഗിലും നിറയെ കണ്ടിട്ടുണ്ട് .എങ്കിലും ഓരോ യാത്രയും ഓരോ അനുഭവമല്ലേ !!കാണുന്ന കാഴ്ചകള്‍ മാത്രമല്ലല്ലോ യാത്ര , അപ്പോള്‍ ഓരോ യാത്രാ വിവരണവും വ്യത്യസ്ഥമാവുന്നു . അതുകൊണ്ട് പോയ കാര്യങ്ങള്‍ കണ്ട കാര്യങ്ങള്‍ അനുഭവിച്ച കാര്യങ്ങള്‍ എല്ലാം ഒന്ന് കുറിച്ച് വെയ്ക്കാം എന്ന് കരുതി .

ഒരു വെറും ഫോണ്‍ വിളി മൂലമാണ് ഈ യാത്രയില്‍ ഞാന്‍ ചേര്‍ന്നത്‌  . കോളേജിലെ  എന്റെ ഒരു വര്‍ഷത്തെ റൂം മേറ്റ്‌ ആരുന്ന ഹരിയെ വെറുതെ ഒന്ന് വിളിച്ചതാ.. അപ്പോള്‍ ഹരിയും പിന്നെ ഒരു അഞ്ചാറു പേരും കൂടെ ഹിമാലയന്‍ യാത്ര പ്ലാന്‍ ചെയ്യുന്നു എന്ന് പറഞ്ഞു. കേട്ട പാടെ ഞാനും ആ കൂട്ടത്തില്‍ ചേര്‍ന്ന് . പിന്നെ ഒരു ഒന്നൊന്നര മാസത്തോളം എവിടെ പോകണം ..എന്ന് പോകണം എന്നൊക്കെ ഉള്ള ചര്‍ച്ചകളായിരുന്നു .പല കാരണങ്ങളാലും പോവാനുള്ളവരുടെ എണ്ണം അഞ്ചായി ചുരുങ്ങി   .. ഞാന്‍ ,ഹരി , അര്‍ജുന്‍ ,രോഹിത് , സെബിന്‍ ഇത്രേം പേര്‍. പോകാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റും റെഡിയായി .ഡല്‍ഹി വരെയുള്ള ടിക്കറ്റും ബുക്ക്‌ ചെയ്തു .

ലീവിന്റെയും മറ്റും പ്രശ്നം കാരണം മഞ്ഞുകാലം തുടങ്ങുന്ന നവംബര്‍ ആദ്യ ആഴ്ച്ചയാണ് പോകാന്‍ തീരുമാനിച്ചത് .യാത്ര ചെയ്യാന്‍ എടുക്കുന്ന ദിവസങ്ങള്‍ , കാലാവസ്ഥ എന്നിവ അനുസരിച്ച് മാറ്റാന്‍ പാകത്തിന് ഫ്ലെക്സിബിള്‍ ആയി പല ഓപ്ഷനുകളും നോക്കിയിരുന്നു . അര്‍ജുനും ഹരിയുമാണ് ആ കാര്യങ്ങള്‍ ഗവേഷണം നടത്തിയത് . ഈമെയില്‍ ചെയിന്‍ വഴി അങ്ങനെ കാര്യങ്ങള്‍ ഏകദേശം തീരുമാനമായി. പോവാന്‍ പ്ലാന്‍ ചെയ്ത സ്ഥലങ്ങള്‍ ഹരിദ്വാര്‍ ,ഹൃഷികേശ്,കേദാര്‍നാഥ്, ബദരിനാഥ് മുസൂറി എന്നിങ്ങനെ ആയിരുന്നു . ലിസ്റ്റ് കണ്ടിട്ട് തീര്‍ഥയാത്ര പോകുന്ന പോലെ ആണെന്ന് ഉള്ള അഭിപ്രായം ഞങ്ങള്‍ക്കിടയില്‍ വന്നു.പക്ഷെ ഹിമാലയത്തിനെ പുരാണങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പറ്റില്ലല്ലോ . പ്രത്യേകിച്ചും ,യാത്രയ്ക്കായി  ഉത്തരാഘണ്ട് തിരഞ്ഞെടുക്കുമ്പോള്‍ . അമ്പലങ്ങള്‍ മാത്രമല്ല ചില ട്രെക്കിംഗ് പ്ലാനുകളും യാത്രയില്‍ ഉണ്ടായിരുന്നു .

സാഗര്‍ പല യാത്രാ വിവരണ സൈറ്റുകളിലും ഫോറങ്ങളിലും തപ്പി ആ സമയത്ത് യാത്ര പോയ പലരേയും കോണ്ടാക്റ്റ് ചെയ്യാന്‍ ശ്രമിച്ചു.  അങ്ങനെ പല വിവരങ്ങളും കൂടുതലായി അറിഞ്ഞു .യാത്രാപ്ലാന്‍  തയ്യാറായതിനു ശേഷം, പോകാന്‍ വേണ്ട സാധനങ്ങള്‍ ലിസ്റ്റ് ചെയ്യുക എന്ന ടാസ്ക് ആരുന്നു . മരുന്നുകള്‍,ഫസ്റ്റ് എയിഡ് ബോക്സ് ,വസ്ത്രങ്ങള്‍, അത്യാവശ്യ ഭക്ഷണം എന്നിങ്ങനെ എല്ലാം ലിസ്റ്റ് ചെയ്തു . പരിചയമുള്ള ചില ഡോക്ടര്‍മാരില്‍ നിന്നും ഉപദേശങ്ങള്‍ സ്വീകരിച്ചു . ( ആ ലിസ്റ്റും കൊണ്ട് പോയ ഉപയോഗപ്രദമായ മറ്റു വസ്തുക്കളുടെ ലിസ്റ്റും പിന്നീട് ഇടാം ) എന്റെ ഒരു ബന്ധു ,വാസവന്‍ അങ്കിള്‍ ഹരിദ്വാറില്‍ വര്‍ഷങ്ങളോളം ഉണ്ടായിരുന്നു യാത്രയ്ക്ക് മുന്പ് പുള്ളിയെ പോയി കണ്ടു  അവിടുത്തെ കാലാവസ്ഥ , താമസ സൗകര്യം , അത്യാവശ്യം വിന്റര്‍ ക്ലോത്ത് വാങ്ങാനുള്ള സൌകര്യങ്ങള്‍ എന്നിവ അന്വേഷിച്ചു വെച്ചു.  പോകുന്നതിനു ഒരാഴ്ച മുന്നേ "നാഗ് " എന്നൊരു വ്യക്തിയുടെ ഇമെയില്‍ സാഗറിന് കിട്ടി ... " ബദരിയിലും കേദാറിലും കടുത്ത  ശൈത്യം തുടങ്ങിയെന്നും യാത്രയെക്കുറിച്ച് രണ്ടാമത് ഒന്ന് കൂടി ആലോചിച്ചിട്ട് തീരുമാനിച്ചാല്‍ മതി" അതായിരുന്നു ആ മെയിലിന്റെ ചുരുക്കം,ഒക്ടോബര്‍ അവസാന വാരം അങ്ങേരു  ഈ സ്ഥലങ്ങളില്‍  പോയിരുന്നു . ടിക്കറ്റും ബുക്ക് ചെയ്തു ലീവും എടുത്തു ആവേശത്തോടെ യാത്രയ്ക്ക് കാത്തിരുന്ന ഞങ്ങള്‍ എല്ലാവര്ക്കും ഒരു അങ്കലാപ്പ് ആ ഇമെയില്‍ സൃഷ്ടിച്ചു .

ഹരിദ്വാറില്‍ മലയാളികളുടെ ഒരു അയ്യപ്പ ക്ഷേത്രം ഉണ്ട്  . അവിടുത്തെ പൂജാരിയായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയോട് സാഗര്‍ ഫോണില്‍ ബന്ധപ്പെട്ടു . കടുത്ത തണുപ്പാണ് എങ്കിലും , ബദരിയിലേക്കുള്ള റോഡ്‌ ഗതാഗതം തുടരുന്നുണ്ട് എന്നും ദീപാവലി നാള്‍ വരെ ക്ഷേത്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും എന്നും അദ്ദേഹം അറിയിച്ചു .ബദരിനാഥ് , കേദാര്‍നാഥ് ക്ഷേത്രങ്ങള്‍ അതിശൈത്യം വരുന്ന ആറു മാസം അടച്ചിടുന്ന ക്ഷേത്രങ്ങള്‍ ആണ്  .അവിടങ്ങളില്‍  കനത്ത മഞ്ഞുവീഴ്ച്ച ഉണ്ടാവും ആ സമയത്ത് . ക്ഷേത്രം അടയ്ക്കുന്നതോടെ ആ പ്രദേശങ്ങളിലെ കച്ചവടക്കാരും ഹോട്ടല്‍ ലോഡ്ജ് സ്ഥാപനങ്ങളും എല്ലാം അടയ്ക്കും , പിന്നെ അങ്ങോട്ട്‌ പോയിട്ട് കാര്യമില്ല. ബദരിയിലേക്കുള്ള റോഡും ക്ലോസ് ചെയ്യും . ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞ കാര്യങ്ങള്‍ വെച്ച് , യാത്ര സാധ്യമാണ് എന്ന തീരുമാനത്തില്‍ ഞങ്ങളെത്തിച്ചേര്‍ന്നു . ദുബായില്‍ നിന്നു സെബിനും ,ബാംഗ്ലൂര്‍ നിന്നു സാഗറും ഹരിയും രോഹിതും, തിരുവനന്തപുരത്ത്  നിന്നു ഞാനും അത്രയും പേരാണ് ഈ യാത്ര പോയത്  .ഡല്‍ഹിയില്‍ മീറ്റ് ചെയ്യാന്‍ ആണ് തീരുമാനിച്ചത് .സാഗറും ഹരിയും രാജധാനി എക്സ്പ്രസില്‍ ബംഗ്ലൂര്‍ നിന്നും തിരിച്ചു , രോഹിത്  ബാംഗ്ലൂര്‍ നിന്നും ഞാന്‍ തിരുവനന്തപുരത്ത് നിന്നും  വിമാനത്തിലും ഡല്‍ഹിക്ക് യാത്ര തിരിച്ചു .


നവംബര്‍ 3, 2013 - ഡല്‍ഹി 

ഞാന്‍ പുലര്‍ച്ചെ 6:30 നു തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന വിമാനത്തില്‍ യാത്ര തിരിച്ചു . ഞാന്‍ ബാംഗ്ലൂര്‍ എത്തിയപ്പോഴേക്കും  ഹരിയും സെബിനും സാഗറും ഡല്‍ഹിയില്‍ മീറ്റ്‌ ചെയ്തിരുന്നു .  രോഹിതിന്റെ ഫ്ലൈറ്റും ഏകദേശം ഞാന്‍ എത്തുന്ന സമയത്ത് തന്നെ ഡല്‍ഹിയിലെത്തും , അങ്ങനെ ഡല്‍ഹിയില്‍ എത്തി.  ബൈ ദി ബൈ ആ യാത്ര ആയിരുന്നു എന്റെ ആദ്യത്തെ വിമാനയാത്ര .  വിമാനത്താവളത്തില്‍ നിന്നും രോഹിത്തിനെ വിളിച്ചു , പുള്ളി വേറെ ഒരു ടെര്‍മിനലില്‍ ആയിരുന്നു . ഞാന്‍ ഓര്‍ത്തു നടന്നങ്ങു പോവാമെന്നു. അവിടെ ഇടത്തോട്ട് പോകണോ വലത്തോട്ടു പോകണോ എന്ന് ചോദിക്കാന്‍ ചെന്ന ഞാന്‍ അറിഞ്ഞത് .. ഈ ടെര്‍മിനല്‍സ് തമ്മില്‍ 7Km ദൂരം ഉണ്ട്  എന്നാണു .അത് പറഞ്ഞപ്പോ ലവന്‍  .. ടാസ്കി വിളിയെടാ ടാസ്കി വിളിയെടാ ന്നു അലറി . പക്ഷേ വിമാനത്താവള ടെര്‍മിനലുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ സര്‍ക്കാരിന്റെ വോള്‍വോ ബസുകള്‍ ഉണ്ടെന്നു അവിടുത്തെ കസ്ടമര്‍ ഹെല്പ് ഡസ്ക് ലെ ചേട്ടന്‍ , സോറി , 'ഭയ്യാ' പറഞ്ഞു .അങ്ങനെ വോള്‍വോ പിടിച്ചു ഞാന്‍ രോഹിത് ഇറങ്ങിയ ടെര്‍മിനലില്‍ എത്തി  അവനെ മീറ്റ്‌ ചെയ്തു . അപ്പോള്‍ ഹരി വിളിച്ചു . ഞങ്ങള്‍ ഹുമായൂണ്‍സ് ടൂമ്ബ് കാണാന്‍ വന്നതാ നിങ്ങള്‍ ഇങ്ങോട്ട് വാ  എന്ന് .

 വിമാനത്താവളത്തിലെ പ്രീ പെയ്ഡ്  ടാക്സി പിടിച്ചു . ഒരു ഓംനി . ഇന്ദ്രപ്രസ്ഥത്തിലെ രാജവീഥികളിലൂടെ ഓംനി പാഞ്ഞു . ചെറിയ തോതില്‍ മൂടല്‍ മഞ്ഞു മൂടിയ അന്തരീക്ഷമായിരുന്നു അന്ന് . തണുപ്പ് അത്രയ്ക്കൊന്നും തോന്നിയില്ല . ഒരു നാല്പതു മിനിറ്റ് കൊണ്ട് ഹുമായൂണ്‍സ് ടോംബില്‍ വണ്ടി എത്തി.ഞങ്ങള്‍ അവിടെയെത്തിയപ്പോഴേക്കും ഹരിയും സെബിനും സാഗറും പിന്നെ സാഗറിന്റെ ഒരു കൂട്ടുകാരനും സംഭവമൊക്കെ കണ്ടു പുറത്തു വിശ്രമിക്കുകയായിരുന്നു . ഉച്ച ഭക്ഷണം കഴിക്കുന്നതിനു മുന്നേ ഉള്ള ഗ്യാപ്പില്‍ ഓടി നടന്നു ആ ചരിത്ര സ്മാരകം കണ്ടിട്ട് വരുവാന്‍ എന്നോടും രോഹിത്തിനോടും പറഞ്ഞു . ദില്ലിയില്‍  മുട്ടന്‍ തണുപ്പാണ് എന്ന റിപ്പോര്‍ട്ട് കിട്ടിയതിനാല്‍ ഒരു ജാക്കറ്റ് ഒക്കെ ഇട്ടാണ് എയര്‍പോര്‍ട്ട് ന്നു ഇറങ്ഗീത് ... കുറച്ചു ദൂരം നടന്നപ്പോഴേക്കും നല്ല ചൂട് തോന്നി . ലഗേജും ജാക്കറ്റും എല്ലാം  കാഴ്ച കണ്ടു വന്നു വിശ്രമിക്കുന്ന കൂട്ടുകാരെ എല്പ്പിക്ഷ്ചു ഞാനും രോഹിത്തും പതിനാറാം നൂറ്റാണ്ടിലെ കാഴ്ച കാണാന്‍  ടിക്കറ്റെടുത്തു .


ഹുമായൂണ്‍സ് ടൂമ്ബ്  :

രണ്ടാമത്തെ മുഗള്‍ ചക്രവര്‍ത്തിയായ ഹുമായൂണിന്റെ സമാധി സ്ഥലമാണ് ഹുമായൂണ്‍സ് ടൂമ്ബ്  , എയര്‍പോര്‍ട്ടില്‍ നിന്ന് വിളിച്ച പ്രീ പെയ്ഡ് ടാക്സിയുടെ ഡ്രൈവര്‍ക്ക് ഹുമായൂണ്‍സ് ടൂമ്ബ്ന്നു പറഞ്ഞപ്പോ മനസ്സിലായില്ല , കുറച്ചു തവണ പറഞ്ഞു കഴിഞ്ഞപ്പോ  ."ഓ .. ഹുമായൂണ്‍ ക മഖ്ബര ... ഐസേ ബോല്നെ ധാ നാ " എന്നെങ്ങാണ്ട് പറഞ്ഞു .. ടൂമ്ബ് ന്റെ  ഉര്‍ദു / ഹിന്ദി ആവണം മഖ്ബര . ഹുമയൂണിന്റെ മരണ ശേഷം പുള്ളീടെ ഭാര്യയാണ് ഈ സമാധി സ്ഥലം പണിതത് . പതിനാറാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ആണ് ഇത് കമ്പ്ലീറ്റ് ചെയ്തത് . പേര്‍ഷ്യന്‍ കെട്ടിട നിര്‍മാണരീതിയാണ് സ്വീകരിച്ചത് . പേര്‍ഷ്യന്‍ ശൈലിയിലുള്ള പൂന്തോട്ടവും കെട്ടിടത്തിന്റെ മുന്നില്‍ ഉണ്ട് . അത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യ കെട്ടിടവുമാണ്  ഹുമായൂണ്‍സ് ടൂമ്ബ്  . ഞങ്ങള്‍ ആ കെട്ടിടത്തില്‍ എത്തിയപ്പോള്‍ കുറച്ചു സ്കൂള്‍ കുട്ടികളെ ഉണ്ടായിരുന്നുള്ളൂ . പിങ്ക് കളറില്‍ ഉള്ള മാര്‍ബിളില്‍ ആണ് ആ കെട്ടിടം , താജ്മഹലിനോട് രൂപസാമ്യമുള്ള കെട്ടിടം . കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു അകത്തു കടന്നു . നല്ല വൃത്തിയുള്ള നടപ്പാതയും പൂന്തോട്ടവും, ഒരു കൂട്ടം ജാപ്പനീസ് കുട്ടികള്‍ ആ സ്മാരകം കണ്ടിട്ടു അച്ചടക്കത്തോടെ വരി വരിയായി വരുന്നുണ്ടായിരുന്നു.പിള്ളാര് ബഹളമൊന്നും വെയ്ക്കുന്നില്ലാരുന്നു.. ഹും ഞങ്ങള്‍ എങ്ങാനും ആയിരിക്കണം.. :-) .  ഹുമായൂണ്‍സ് ടൂമ്ബ് ലേക്ക് കയറുന്നതിനു മുന്നേ അതിനേക്കാള്‍ പഴക്കമുള്ള ചില കെട്ടിടങ്ങള്‍ കാണാം. ചിലതൊക്കെ തകര്‍ന്നിരിക്കുന്നു. ചിലതിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നു.


രോഹിത് മൊബൈലില്‍ പടം പകര്‍ത്തുന്നു .. ഈ കെട്ടിടത്തിനു ഹുമായൂണ്‍സ് ടൂമ്ബിനെക്കാള്‍ പ്രായം കൂടും .
ഞാന്‍ തന്നെ ..
പേര്‍ഷ്യന്‍ സ്റ്റൈല്‍  പൂന്തോട്ടം !
ഇതാണ്  ഹുമായുണിന്റെ ഖബറിടം.. ശരിക്കുള്ള ഖബര്‍ ഇതിന്റെ താഴെയാണ്.. ഇത് സിംബോളിക് ആണ് .



ഹുമായൂണ്‍സ് ടൂമ്ബ് ...... താജ്മഹലിന്റെ ച്ഛായ ഉണ്ടല്ലേ..
എന്തോ അടുത്ത് എത്തിയപ്പോള്‍ ദൂരെ നിന്നും കണ്ടതിലും ഗാംഭീര്യം ആ സ്മാരകത്തിന് ഉണ്ടെന്നു എനിക്ക് തോന്നി.  ഈ സ്മാരകത്തിന്റെ നാല് വശങ്ങളും സിമെട്രിക്കല്‍ ആയാണ് നിര്‍മ്മിച്ചിട്ടുള്ളത് . കെട്ടിടത്തിനകത്ത് നല്ല തണുപ്പായിരുന്നു . ആ വലിയ സ്മാരകത്തിന്റെ കുറച്ചു ഫോട്ടോകളും എടുത്തു . നടന്നു നടന്നു കുറെ സമയം ചിലവായി . വിശപ്പിന്റെ വിളിയും തുടങ്ങി. അപ്പോഴേക്കും ഹരിയുടെ ഫോണ്‍ വന്നു . കാഴ്ച്ച കണ്ടത് മതി , പെട്ടെന്ന് വാ ന്നു . ശരി ഏതായാലും കണ്ടു കഴിഞ്ഞു ഇനി ഇറങ്ങിയെക്കാം എന്നും പറഞ്ഞു ഞങ്ങള്‍ നടന്നു ചെന്നപ്പോ പുറത്തേക്കുള്ള ഗേറ്റ് അടച്ചിരിക്കുന്നു. അവിടെ കാവല്‍ക്കാരന്‍ പോലുമില്ല :(  ബ്ലിന്ഗോ ! പണി പാളി . എന്ത് ചെയ്യും .. 12:30 tമുതല്‍ 1:30 വരെ ഓഫ്‌ ടൈം  ആരിക്കുമെന്നു രോഹിത്ത് പറഞ്ഞു .. ഹോ .. ഇനി എന്തോ ചെയ്യും. ഞങ്ങളുടെ പരിസരത്തൊന്നും ഒറ്റ മനുഷ്യനും ഉണ്ടാരുന്നില്ല. അപ്പോഴാ ഒരു കാര്യം നോട്ട് ചെയ്തെ ...ഞങ്ങള്‍ കയറിയ സ്ഥലം ആയില്ല. അത് മൂന്നാമത്തെ വശമായിരുന്നു . സമാധാനം ! ഈ സിമെട്രി കൂടിയതിന്റെ പ്രശ്നങ്ങളെ  ! പിന്നെ പെട്ടെന്ന് കറങ്ങി മുന്‍വശത്ത് എത്തി .

അപ്പോഴേക്കും വിശപ്പിന്റെ വിളി തുടങ്ങി . ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും തനതു ഭക്ഷണം ലഭിക്കുന്ന ദില്ലിഹാട്ട്  എന്ന്നു പറയുന്ന ഒരു സ്ഥലമുണ്ട് . അങ്ങോട്ട്‌ ഒരു ഓംനി പിടിച്ചു . രണ്ടു ഓട്ടോ പിടിക്കുന്നതിലും ലാഭം അതായിരുന്നു . പലപ്പോഴും കേട്ട് പരിചയമുള്ള വഴികളും ഇടങ്ങളും വണ്ടിയില്‍ പോയപ്പോള്‍ കണ്ടു .  ദില്ലിഹാട്ടില്‍ എത്തി . വിശപ്പ്‌ കാരണം ഫോട്ടോ എടുക്കുന്ന കാര്യം മറന്നു പോയി . രാജസ്ഥാനി സ്റ്റൊളില്‍ നിന്നും ഭക്ഷണം കഴിച്ചു റിലാക്സ് ചെയ്യാന്‍ സമയമില്ല. ഹരിദ്വാറിലെയ്ക്കുള്ള ട്രെയിന്‍ പിടിക്കണം . ഹരിയും സാഗറും സാഗറിന്റെ കൂട്ടുകാരന്റെ വീട്ടില്‍ ലഗേജ് വെച്ചിരുന്നു. സെബിന്റെ ലഗേജും അവിടെയായിരുന്നു . അതെടുക്കാന്‍ സാഗറും അവന്റെ കൂട്ടുകാരനും ഹരിയും കൂടി  അങ്ങോട്ട്‌ പോയി . ഞാനും രോഹിത്തും സെബിനും ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേയ്ക്കും പോയി . 3:25 നു ആയിരുന്നു ട്രെയിന്‍ . ഞങ്ങള്‍ പ്ലാറ്റ്ഫോം കണ്ടു പിടിച്ചു കയറേണ്ട കൊച്ചിന്റെ അടുത്ത് സ്ഥാനം പിടിച്ചു . മൂന്നു മണി കഴിഞ്ഞപ്പോഴും ഹരിയും സാഗറും എത്തിയില്ല. മൂന്നു പതിനഞ്ചു ആയപ്പോഴേയ്ക്കും ഹരി വിളിച്ചു . ഒരാള് കൂടെ അങ്ങോട്ട്‌ ചെല്ലണം ലഗേജ് എടുത്തോണ്ട് വരാന്‍. സെബിന്‍ പോകാമെന്ന് പറഞ്ഞു. അവന്‍ ദൂഫായിക്കാരനല്ലേ.. ഇവിടെ ഫോണില്ല. അതുകൊണ്ട് അവന്റെ കയ്യില്‍ എന്റെ ഫോണ്‍ കൊടുത്തു വിട്ടു. ട്വിസ്റ്റ്‌ ! അഞ്ചു മിനുറ്റ് കഴിഞ്ഞു ഹരി വിളിച്ചു . ടിക്കറ്റ്‌ ന്റെ ഡീറ്റയില്‍സ്  എസ് എം എസ് ചെയ്തു തരാം. ഞങ്ങള്‍ അങ്ങ് എത്തും എന്ന് തോന്നുന്നില്ല. ട്രെയിന്‍  സ്റ്റാര്‍ട്ട്   ചെയ്‌താല്‍ നിങ്ങള്‍ പൊക്കോ. ഞങ്ങള്‍ അങ്ങ് എത്തിയേക്കാം. അവര്‍ എത്തുന്നതിനു മുന്നേ ട്രെയിന്‍ സ്റ്റാര്‍ട്ട്‌ ചെയ്തു . ഞാനും രോഹിത്തും കേറി ഇരുന്നു. ഒരു നീണ്ട യാത്രയുടെ തുടക്കം തന്നെ പണി പാളിയല്ലോ !  ആ അത്തം കറുത്താല്‍ ഓണം വെളുക്കും എന്ന വിശ്വാസത്തില്‍ ഞങ്ങള്‍ യാത്ര തുടങ്ങി. അര മണിക്കൂര്‍ കഴിഞ്ഞു ഹരിയുടെ വിളി വന്നു ,അവര്‍ ഒരു ടാക്സിയില്‍ ഞങ്ങടെ പുറകെ വരുന്നുണ്ടെന്നു .  ജനശതാബ്ദി ട്രെയിന്‍ നാല് - നാലര മണിക്കൂര്‍ കൊണ്ട്  ദില്ലിയില്‍ നിന്നും ഹരിദ്വാറില്‍ എത്തും. പക്ഷേ കാറില്‍ അവിടെ എത്താന്‍ ആറു മണിക്കൂറില്‍ കൂടുതല്‍ സമയം എടുക്കും.

ട്രെയിന്‍ ഓണ്‍ ടൈം ആയിരുന്നു , ട്രിപ്പ്‌ തയ്യാറെടുപ്പിന്റെ ഭാഗമായി ഹരിദ്വാറില്‍ ഉണ്ടായിരുന്നു വാസവന്‍ അങ്കിളിനെ കോണ്ടാക്റ്റ് ചെയ്തിരുന്നല്ലോ. ഗൂഗിള്‍ മാപ്പിനേക്കാള്‍ ക്ലിയറായി അവിടുത്തെ വഴികള്‍ വാസവനങ്കിള്‍ പറഞ്ഞു തന്നിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇറങ്ങിയത്‌ മുതല്‍ ഒട്ടോക്കാരുടെയും ഹോട്ടല്‍ ബ്രോക്കര്‍മാരുടെയും  റാഞ്ചലില്‍ നിന്നും രക്ഷപ്പെട്ടു  അയ്യപ്പ ക്ഷേത്രത്തിലെത്തി . നടക്കാനുള്ള ദൂരമേ ഉള്ളു അങ്ങോട്ടേയ്ക്ക് . ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ കണ്ടു . പുള്ളി ഒരു പയ്യനോട് റൂം കാണിച്ചു തരാന്‍ പറഞ്ഞു. റൂമില്‍ ലഗേജ് കൊണ്ട് വെച്ച് പെട്ടെന്ന് ഒന്ന് കുളിച്ചു കട്ടിലില്‍ ചാഞ്ഞു . രോഹിത്തിന്റെ ഫോണ്‍ മേടിച്ചു വീട്ടിലേക്കൊന്നു വിളിച്ചു . ട്രെയിന്‍ മിസ്സായ സഹയാത്രികര്‍ ഒരു മൂന്നാല് മണിക്കൂര്‍ കൂടിയെടുക്കും അങ്ങെത്താന്‍ എന്ന് പറഞ്ഞു . ആ അമ്പലത്തില്‍ വൈകിട്ട്  ആഹാരം കിട്ടും. ഞാനും രോഹിത്തും ആഹാരം കഴിക്കാനായി ഊട്ടുപുരയിലേക്ക്‌ പോയി . ഒറ്റ പ്രശ്നം ... നിലത്തു ചമ്രം പടിഞ്ഞിരുന്നു കഴിക്കണം . ഞാനീ സിക്സ് പാക്ക് വയറിലെ പായ്ക്കൊക്കെ അയച്ചു ഒറ്റ പായ്ക്ക് ആക്കി ഇട്ടിരുക്കുവാരുന്നു.. അതോണ്ട്  ഇരിക്കാന്‍ ചെറീയെ ഒരു പ്രയാസം . നല്ല ചൂട് ചോറും സാമ്പാറും രസവും ഒക്കെ കഴിച്ചു . ആകെ ഒരു സമാധാനം . മുറിയില്‍ ചെന്ന് കിടന്നു അല്പം കഴിഞ്ഞപ്പോഴേ മയങ്ങി . അതിരാവിലെ ഇറങ്ങിയതല്ലേ ..  പത്തരയോടെ രോഹിത്തിന്റെ ഫോണ്‍ റിംഗ് ചെയ്തു. ട്രെയിന്‍ മിസ്സായവര്‍ ഹരിദ്വാരിലെത്തി. പിന്നെ അവരുടെ മുറിയും റെഡിയാക്കി പയ്യെ ഉറക്കത്തിലേക് ...  പിറ്റേന്ന് രാവിലെ നേരത്തെ എണീക്കണം ..ഗംഗാ സ്നാനം ആന്‍ഡ് രാവിലത്തെ ആരതി കാണാന്‍ . അപ്പൊ ഗുഡ് നൈറ്റ്‌  :)
                                                                                  
                                                                                                                                   (തുടരാം ...)

8 comments:

ഞാന്‍ ഇപ്പോള്‍ “ഹൈമവതഭൂവില്‍” വായിച്ചുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം ഈ വിവരണവും കൂടെ ചേര്‍ത്ത് വായിച്ചു

വളരെ നന്നായിട്ടുണ്ട്.

Taj Mahal is a partial Ctrl+c Ctrl+v of Humayun's Tomb...

യാത്ര തുടരെട്ടെ. താജ് മഹളിനേക്കാൾ മനോഹരമാണ് ഹുമയൂണിന്റെ ശവകുടിരം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

Kollsm nannayttundu..! aduthathu pettenaaykotte..!

gplus utube buzz